കൈവശം വെക്കുന്ന ഭൂമി പതിച്ചുകിട്ടാതെ ആദിവാസി കുടുംബങ്ങള്‍

ചീയമ്പത്തെ സമരഭൂമി

കല്‍പറ്റ: ഒരു പതിറ്റാണ്ടോളമായി കൈവശം വെക്കുന്ന ഭൂമി പതിച്ചുകിട്ടാത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്കു നിരാശ. 2012 മെയ്, ജൂണ്‍ മാസങ്ങളില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനങ്ങളില്‍ ഭൂസമരം ആരംഭിച്ച പട്ടികവര്‍ഗ കുടുംബങ്ങളാണ് നിരാശയില്‍. സമരത്തിന്റെ ഭാഗമായി കൈയേറി ‘അവകാശം സ്ഥാപിച്ച’ ഭൂമിയില്‍ എന്നു യഥാര്‍ഥ അവകാശം ലഭിക്കുമെന്നതിലെ അവ്യക്തത സമര കേന്ദ്രങ്ങളിലെ കുടുംബങ്ങളില്‍ രോഷാഗ്‌നിയും നിറയ്ക്കുകയാണ്. സമരം ചെയ്താല്‍ ഭൂമി കിട്ടുമെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി-പട്ടികവര്‍ഗ സംഘടനാ നേതാക്കളുടെ വാക്കു വിശ്വസിച്ചവരാണ് സമര കേന്ദ്രങ്ങളിലുള്ളത്. പല കേന്ദ്രങ്ങളിലും ദുരിതപൂര്‍ണമാണ് ആദിവാസി കുടുംബങ്ങളുടെ ജീവിതം. കാറ്റും മഴയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതല്ല മിക്ക കുടുംബങ്ങളും രാപാര്‍ക്കുന്ന കുടിലുകള്‍. ചില കേന്ദ്രങ്ങളില്‍ ശുദ്ധജലത്തിനും കുടുംബങ്ങള്‍ പ്രയാസപ്പെടുകയാണ്.
സമരത്തിന്റെ ഭാഗമായി നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ ആദിവാസി കുടുംബങ്ങള്‍ കൈയേറിയ സ്ഥലങ്ങളില്‍ അധികവും കൃഷിഭൂമിയായി. ഹ്രസ്വകാല വിളകള്‍ക്കു പുറമേ കാപ്പിയും കുരുമുളകും അടക്കം ദീര്‍ഘകാല കൃഷികളും സമരഭൂമികളിലുണ്ട്.
ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമി അളന്നുതിരിക്കുന്നതിലും കൈവശരേഖ നല്‍കുന്നതിലും ഉത്തരവാദപ്പെട്ടവരില്‍ ആരും താത്പര്യം കാട്ടുന്നില്ല. ഭൂമി എന്നു സ്വന്തമാകുമെന്ന ആദിവാസി കുടുംബങ്ങളുടെ ചോദ്യത്തിനു മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും കൈമലര്‍ത്തുകയാണ്. ആദിവാസികളെ കുടികളില്‍നിന്നിറക്കി സമരഭൂമിയിലേക്കു നയിക്കാന്‍ കാട്ടിയതിന്റെ പത്തിലൊന്നു ഉത്സാഹം പോലും രാഷ്ട്രീയക്കാരില്‍ ആര്‍ക്കും ഇപ്പോഴില്ല. ചില പാര്‍ട്ടികളില്‍പ്പെട്ടവര്‍ സമരകേന്ദ്രങ്ങളിലേക്കു തിരിഞ്ഞുനോക്കുന്നില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിനു ലഭിക്കാത്തതാണ് ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നല്‍കുന്നതിനു തടസമെന്നാണ് സിപിഎമ്മിന്റെയും പോഷക പ്രസ്ഥാനമായ ആദിവാസി ക്ഷേമ സമിതിയുടെയും (എ.കെ.എസ്) നേതാക്കള്‍ സമരകേന്ദ്രങ്ങളിലെ കുടുംബങ്ങളോടു പറയുന്നത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഭൂസമരം ചെയ്യുന്ന കുടുംബങ്ങളില്‍ അധികവും. ഊരുകളില്‍ സ്വന്തമായി തുണ്ടുഭൂമി പോലും ഇല്ലാത്തവരാണ് ഇവരെല്ലാംതന്നെ.
ആദിവാസി ക്ഷേമ സമിതിയുടെഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാട് കൈയേറി അവകാശം സ്ഥാപിച്ച പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എകെഎസ്് ആഹ്വാനം ചെയ്ത രണ്ടാം ഘട്ട സമരത്തിനു ആദിവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദിവാസികള്‍ സിപിഎമ്മിന്റെയും എകെഎസിന്റെയും കൊടിക്കീഴില്‍ ഭൂസമരത്തിനു ഇറങ്ങുന്നത് മറ്റു മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികളെ അസ്വസ്ഥരാക്കി. ആദിവാസികളെ വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഭൂസമര കാഹളം മുഴക്കി. വ്യക്തമായ രാഷ്ട്രീയ ചായ്വുള്ള ആദിവാസി സംഘടനകളെക്കൂടാതെ ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം തുടങ്ങി സ്വതന്ത്രമെന്നു അവകാശപ്പെടുന്ന പട്ടികവര്‍ഗ സംഘടനകളും കഴിയാവുന്നത്ര കുടുംബങ്ങളെ സമരത്തിനു ഇറക്കി.
സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല്‍ ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി 500നടുത്തു കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. ഏകദേശം 600 ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ കൈവശം. സൗത്ത് വയനാട് വനം ഡിവിഷനില്‍ ബത്തേരി താലൂക്കിലെ ഇരുളം വില്ലേജില്‍പ്പെട്ട മൂന്നാനക്കുഴി, ചീയമ്പം സമരകേന്ദ്രങ്ങളിലാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍. ചീയമ്പം സമരകേന്ദ്രത്തില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ 200 ഓളം കുടുംബങ്ങളുണ്ട്.
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലായി 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയിലാണ് സമരം. മാനന്തവാടി റേഞ്ചിലെ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി, ബേഗൂര്‍ റേഞ്ചിലെ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി, പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല, വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന് എന്നിവിടങ്ങള്‍ സമര കേന്ദ്രങ്ങളാണ്. സമരം ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം 1,500 ഓളം വരും.
ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയിലുള്ളതാണ് സമര കേന്ദ്രങ്ങളായി മാറിയ വനങ്ങളില്‍ പലതും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനം ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയിരുന്നു. 826 പേരെ അറസ്റ്റുചെയ്തു. റിമാന്‍ഡിലായ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കി. ഇതിനുശേഷം വനം വകുപ്പ് സമരകേന്ദ്രങ്ങളില്‍ അലോസരം സൃഷ്ടിച്ചിട്ടില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles