ചെതലയം മിച്ചഭൂമി പട്ടികജാതി കുടുംബങ്ങള്‍ക്കു
നല്‍കാനുള്ള നീക്കങ്ങള്‍ക്കു മന്ദഗതി

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ ചെതലയത്തു വനം-വന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമിയില്‍ നാല് ഏക്കര്‍ 19 പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു മന്ദഗതി. 20 സെന്റ് വീതം ചെതലയം മിച്ചഭൂമിയില്‍ പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടികജാതി കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്. പതിറ്റാണ്ടുകള്‍ മുമ്പ് ഇരുളത്ത് അനുവദിച്ച ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെപോയ കുടുംബങ്ങള്‍ക്കാണ് ദുര്‍ഗതി. പൊതു വിഭാഗത്തില്‍പ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് ഇരുളത്ത് പട്ടികജാതിക്കാര്‍ക്കു അനുവദിച്ചത്.
ദീര്‍ഘകാലം വ്യവഹാരത്തില്‍ കുടുങ്ങിയ ചെതലയം ഭൂപ്രശ്‌നം നിലവില്‍ ചീഫ് സെക്രട്ടറിയുടെ മേശപ്പുറത്താണ്. മതിയായ രേഖകളുടെ പിന്‍ബലമില്ലാതെ വനം വകുപ്പ് ഉന്നയിക്കുന്ന അവകാശവാദമാണ് ഇപ്പോള്‍ ഭൂ വിതരണത്തിനു തടസം. ഇതു നീക്കി ഡിസംബറോടെ ഭൂമി ലഭ്യമാക്കുമെന്നാണ് പട്ടികജാതി കുടുംബ പ്രതിനിധികള്‍ ബന്ധപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നു ലഭിക്കുന്ന മറുപടി.
1970ല്‍ പഴയ പൂതാടി വില്ലേജിലെ കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, മാതമംഗലം പ്രദേശങ്ങളിലായി കക്കോടന്‍ മൂസ ഹാജിയില്‍നിന്നു സര്‍ക്കാര്‍ പിടിച്ചെടുത്ത 120 ഏക്കറാണ് ഇരുളം മിച്ചഭൂമിയെന്നു അറിയപ്പെടുന്നത്. ഈ സ്ഥലം ഭൂരഹിതര്‍ക്കു പതിച്ചുനല്‍കാന്‍ 1976 മാര്‍ച്ച് 21നു സര്‍ക്കാര്‍ ഉത്തരവായിരുന്നു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട 62 കുടുംബങ്ങള്‍ക്കു ഒരു ഏക്കറും പൊതു വിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്കു അര ഏക്കറും വീതം ഭൂമിയാണ് ഉത്തരവ് പ്രകാരം അനുവദിച്ചത്. വൈകാതെ കൈവശരേഖ വിതരണം നടത്തിയെങ്കിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമിയില്‍ പ്രവേശിക്കാനായില്ല. ഇതേത്തുടര്‍ന്നു പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി അര്‍ഹരായ പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു നല്‍കണമെന്നു 1990ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഇതിനെതിരെ 42 കൈവശ കുടുംബങ്ങള്‍ നല്‍കിയ അപ്പീല്‍ 2006ല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയെങ്കിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമി ലഭിച്ചില്ല.
ഇരുളം വില്ലേജില്‍ ഭൂമി അനുവദിച്ചതില്‍ ആദിവാസി കുടുംബങ്ങളെ പട്ടികവര്‍ഗ വികസന വകുപ്പ് പിന്നീട് വേറെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിച്ചു. എന്നാല്‍ പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. 2012ല്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുളം വില്ലേജില്‍ അനുവദിച്ചതിനു പകരം ഭൂമി ലഭിച്ചാല്‍ മതിയെന്ന നിലപാട് പട്ടികജാതി-വര്‍ഗ ആക്ഷന്‍ കമ്മിറ്റി സ്വീകരിച്ചു. ഇതേത്തുടര്‍ന്നു ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ചെതലയത്ത് വനം വകുപ്പിന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ ഒരു ഭാഗം പട്ടികജാതി കുടുംബത്തിനു നല്‍കുന്നതിനു യോജിച്ചതാണെന്നു കണ്ടെത്തിയത്.
കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13ല്‍ റീസര്‍വേ 60ല്‍പ്പെട്ടതാണ് ചെതലയം ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ മിച്ചഭൂമി. ഇതില്‍ 4.4070 ഹെക്ടര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ തുടങ്ങുന്നതിനു 2010 മാര്‍ച്ച് മൂന്നിനു കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു പാട്ടത്തിനു നല്‍കിയിരുന്നു. അക്കൊല്ലം സെപ്റ്റംബര്‍ 13നു 0.8323 ഏക്കര്‍ പൊതുജനാരോഗ്യകേന്ദ്രത്തിനും കൈമാറി. ലൈഫ് മിഷനു 0.2014 ഹെക്ടര്‍ 2017 ജൂലൈ 17നു വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്.
ചെതലയത്തെ ഭൂമിയുടെ ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കുന്നതിനു റവന്യൂ വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കെതിരെ വനം-വന്യജീവി വകുപ്പ് രംഗത്തുവന്നിരുന്നു. സ്ഥലം കാടിന്റെ ഭാഗമാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്. എന്നാല്‍ ഭൂമി വനത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്ന രേഖ വനംവകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മുമ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു ഭൂമി പാട്ടത്തിനു നല്‍കിയതിനെയും പൊതുജനാരോഗ്യകേന്ദ്രത്തിനും മറ്റും സ്ഥലം കൈമാറിയതിനെയും വകുപ്പ് എതിര്‍ത്തിരുന്നതുമില്ല. ഈ സാഹചര്യത്തില്‍ വനം-വന്യജീവി വകുപ്പിന്റെ വാദം തള്ളിയ റവന്യൂ വകുപ്പ് ഭൂമിയില്‍ നാല് ഏക്കര്‍ പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കുന്നതിനു നടപടികളുമായി മുന്നോട്ടുപോയി. ഇതിനിടെ പ്രശ്‌നം വീണ്ടും ഹൈക്കോടതിയിലെത്തി. ചെതലയം ആക്ഷന്‍ കമ്മിറ്റിയാണ് ഭൂമി പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുനല്‍കുന്നതിനെ എതിര്‍ത്തും സ്ഥലം പൊതു ആവശ്യത്തിനു വിനിയോഗിക്കണമെന്നു ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഭൂമി വിതരണം സ്റ്റേ ചെയ്തു. പിന്നീട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ടതിനെത്തുടര്‍ന്നു ചെതലയം ആക്ഷന്‍ കമ്മിറ്റി കേസ് പിന്‍വലിച്ചു. എന്നിട്ടും ഭൂമി പതിച്ചുകിട്ടാത്തതു പട്ടികജാതി കുടുംബങ്ങളില്‍ കടുത്ത അലോസരം സൃഷ്ടിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles