വേതനവര്‍ധന: തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്

തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ഒക്ടോബര്‍ 6ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും

കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കൂലി പുതുക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിലേക്ക്. കൂലി പുതുക്കേണ്ട കാലാവധി 2021 ഡിസംബറില്‍ കഴിഞ്ഞിട്ടും കൂലി പുതുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ട്രേഡ് യൂനിയനുകള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. കൂലി വര്‍ധിപ്പിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ഒക്ടോബര്‍ 6ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ടി. ഹംസ അറിയിച്ചു.
അവകാശങ്ങള്‍ ചോദിക്കുമ്പോഴൊക്കെ നഷ്ടത്തിന്റെ കണക്ക് വെച്ച് തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തോട്ടം മാനേജ്മെന്റിന്റെ രീതിയെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. തോട്ടങ്ങള്‍ വന്‍ ലാഭത്തിലായിരുന്ന മുന്‍കാലങ്ങളില്‍ പോലും കൂലി വര്‍ധനവും അര്‍ഹമായ ബോണസും അനുവദിക്കാന്‍ വന്‍കിട കമ്പനികള്‍ വൈമനസ്യം കാണിച്ചിരുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു. ഓരോ തവണയും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. വയനാട്ടില്‍ എച്ച്.എം.എല്‍ കമ്പനിയുടെ കീഴിലെ നാല് എസ്റ്റേറ്റുകളില്‍ മാത്രം 16 ഡിവിഷനുകളാണുള്ളത്. ചൂരല്‍മല, പുത്തുമല, മുണ്ടക്കൈ, അട്ടമല, നെടുങ്കരണ, അരപ്പറ്റ എന്‍ സി, അരപ്പറ്റ ഫാക്ടറി ഡിവിഷന്‍, നെടുമ്പാല, കഡൂര, തൊവരിമംല, ചുണ്ടേല്‍, ആനപ്പാറ, അച്ചൂര്. പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് ഡിവിഷനുകളിലായി ആറായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. മറ്റ് കമ്പനികളുടെ തോട്ടങ്ങളായ ചെമ്പ്രപീക്ക്, പഥൂര്‍, എ വി ടി, കുറിച്യര്‍മല, പരിസണ്‍സ്, റിപ്പണ്‍, തലമല, വേങ്ങാക്കോട്ട, ചേലോട് എന്നീ എസ്റ്റേറ്റുകളിലായി വേറെയും പതിനായിരത്തോളം തൊഴിലാളികളാണുള്ളത്.

0Shares

Leave a Reply

Your email address will not be published.

Social profiles