പരിസ്ഥിതി ലോല മേഖല: പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കളത്തിലേക്കു തട്ടി എല്‍.ഡി.എഫ്,
പിണറായി സര്‍ക്കാരിനെ പഴിപറഞ്ഞ് യു.ഡി.എഫ്

*സുപ്രീം കോടതി വിധി രാഷ്ട്രത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയെന്നു പ്രകൃതി വാദികള്‍.

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ അതിരില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ വയനാട്ടില്‍ മുതലെടുപ്പിനു പദ്ധതികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു ഉള്ളതും ഇല്ലാത്തതും പാടിനടന്നും ഹര്‍ത്താല്‍ ഉള്‍പ്പെടെ സമര പരിപാടികള്‍ സംഘടിപ്പിച്ചും ജനങ്ങളുടെ കൈയടി നേടാനുള്ള പെടാപ്പാടിലാണ് ഇടതും വലതും മുന്നണികളും ബി.ജെ.പിയും. പരിസ്ഥിതി ലോല മേഖല രാഷ്ട്രത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയാണെന്നു സ്ഥാപിക്കാന്‍ പ്രകൃതി വാദികള്‍ ശ്രമിക്കുമ്പോള്‍ സുപ്രീം കോടതി വിധി വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം താറുമാറാകുന്നതിനു കാരണമാകുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ കൊടിനിറ വ്യത്യസമില്ലാതെ പ്രചരിപ്പിക്കുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ ഭവന നിര്‍മാണം പോലും നടക്കില്ലെന്ന കുപ്രചാരണവും ചിലര്‍ അഴിച്ചുവിടുന്നുണ്ട്. മാധ്യമങ്ങള്‍ ഇതു ഏറ്റുപിടിക്കുന്നതു ജനമനസ്സുകളില്‍ അലോസരം സൃഷ്ടിക്കുകയുമാണ്.
സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളിയുടെ ഭാഗമായി പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കളത്തിലേക്കു തട്ടിയിരിക്കയാണ് എല്‍.ഡി.എഫ്. വലതു മുന്നണിയാകട്ടെ സുപ്രീം കോടതി ഉത്തരവിനു ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനാണെന്ന വാദമാണ് ജനങ്ങള്‍ക്കു മുന്നില്‍ നിരത്തുന്നത്. രണ്ടു മുന്നണികളെയും പഴി പറഞ്ഞാണ് ബി.ജെ.പി നില ഭദ്രമാക്കുന്നത്.
ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാക്കണമെന്നതില്‍ രാഷ്ടീയ പാര്‍ട്ടികള്‍ക്കിടിയില്‍ അഭിപ്രായ വ്യത്യാസമില്ല. ഈ ആവശ്യം ഉന്നയിച്ചാണ് ഇടതും വലതും മുന്നണികള്‍ സമര കാഹളം മുഴക്കുന്നത്. സംരക്ഷിത വനങ്ങളുടെ ബഫര്‍ സോണില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനു കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയും വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ഇടപെടണമെന്ന ആവശ്യവുമായി ഞായറാഴ്ച ജില്ലാ വ്യാപകമായി ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കയാണ് എല്‍.ഡി.എഫ്. ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം പ്രകടനവും വിശദീകരണ യോഗവും നടത്താനിരിക്കയാണ് യു.ഡി.എഫ്. ബി.ജെ.പി ജില്ലാ കമ്മിറ്റി ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ധര്‍ണ പ്രഖ്യാപിട്ടിട്ടുണ്ട്.
എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത വയനാട് ഹര്‍ത്താലിനെതിരേ ടണ്‍ കണക്കിനു പരിഹാസമാണ് വലതു മുന്നണി നേതാക്കള്‍ ചൊരിയുന്നത്. 344.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനുള്ള ശുപാര്‍ശ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് ഹര്‍ത്താലിനെ യു.ഡി.എഫ് നേതാക്കള്‍ കളിയാക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ ശുപാര്‍ശ സുപ്രീം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നു. ഓഫീസുകള്‍ക്കു അവധിയും വ്യാപാര സ്ഥാപനങ്ങളില്‍ പലതും അടഞ്ഞുകിടക്കുന്നതുമായ ഞായറാഴ്ച ഹര്‍ത്താല്‍ നടത്തുന്നതിനെതിരേയും യു.ഡി.എഫ് പരിഹാസശരം വര്‍ഷിക്കുന്നുണ്ട്. ഹര്‍ത്താല്‍ നടത്തുന്നതിനു പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു മാര്‍ച്ച് നടത്തുകയാണ് എല്‍.ഡി.എഫ് ചെയ്യേണ്ടതെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെത്തുടര്‍ന്നു നേരത്തേ ശുപാര്‍ശ ചെയ്ത ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നതില്‍ തിരുത്തല്‍ വരുത്തി കഴിഞ്ഞ വര്‍ഷം ഇടതു സര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തിനു പുതിയ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ടെറിട്ടോറിയല്‍ ഡിവിഷനുകളില്‍പ്പെട്ട 69.12ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും വന്യജീവി സങ്കേതത്തിനകത്തെ 19.09 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലയുമാണ് ഏറ്റവും ഒടുവിലുത്തെ ശുപാര്‍ശയില്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് നേതൃത്വം യു.ഡി.എഫിനെ നേരിടുന്നത്. ബഫര്‍ സോണ്‍ വനത്തിനകത്തായിരിക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് ഏറ്റവും ഒടുവില്‍ കേന്ദ്രത്തിനു നല്‍കിയ ശുപാര്‍ശയിലൂടെ വ്യക്തമാക്കുന്നതെന്നു അവര്‍ ചുണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധിമൂലം സംജാതമാകുന്ന പ്രതിസന്ധിയുടെ പരിഹാരത്തിനു സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര സര്‍ക്കാരാണ് ഇടപെടേണ്ടതെന്നു എല്‍.ഡി.എഫ് വാദിക്കുന്നതും പോയ വര്‍ഷത്തെ ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് . പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കു കത്തയച്ച രാഹുല്‍ഗാന്ധി എം.പിയെയും എല്‍.ഡി.എഫ് കുടയുന്നുണ്ട്. പിണറായിക്കു കത്തയച്ച രാഹുല്‍ മോദിക്കു കത്തുവിടാത്തതു എന്തുകൊണ്ടെന്നു എല്‍.ഡി.എഫ് ചോദിക്കുന്നു.
ബഫര്‍ സോണിനു പൂര്‍ണമായും എതിരല്ലെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, ജനറല്‍ സെക്രട്ടറി കെ.ശ്രീനവാസന്‍ എന്നിവര്‍ പറയുന്നത്. സംരക്ഷിത വനങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തില്‍ പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കണമെന്നാണ് അവരുടെ അഭിപ്രായം. പരിസ്ഥിതി സംരക്ഷണ പരിപാടികളില്‍ ആശങ്ക അകറ്റി ജനങ്ങളെ കൂടെ നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരേ സട കുടഞ്ഞവരെയെല്ലാം ഖനന, ടൂറിസം ലോബിയുടെ കൈയാളുകളായാണ് പരിസ്ഥിതി സംഘടനകളില്‍ പലതും കാണുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നിരോധനമോ നിയന്ത്രണമോ പരിസ്ഥിതി ലോല മേഖലകളില്‍ ഇല്ലെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ കര്‍ഷകരെ ഇളക്കിവിട്ട് യാഥാര്‍ഥ്യങ്ങള്‍ മൂടിവെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍.സലിംകുമാര്‍, എ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പറഞ്ഞു. പരിസ്ഥിതി ലോല മേഖലയെ എതിര്‍ക്കുന്നവര്‍ ജനങ്ങളോടു കടുത്ത അപരാധമാണ് ചെയ്യുന്നതെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles