ബാണാസുര സാഗര്‍ ഡാം: ജാഗ്രത മതി ആശങ്ക വേണ്ടെന്ന് മന്ത്രി കെ. രാജന്‍

മന്ത്രി കെ. രാജന്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഡാം ഷട്ടര്‍ തുറക്കുന്നു

പടിഞ്ഞാറത്തറ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയെങ്കിലും പുഴകളില്‍ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാല്‍ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. ഡാം തുറക്കുന്നത് മൂലം പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
തുറന്നു വിടുന്ന അധിക ജലം കരമാന്‍ തോടിലും തുടര്‍ന്ന് പനമരം പുഴയിലും ഒഴുകിയെത്തി തുടര്‍ന്ന് കബനി നദിയിലും പിന്നീട് കര്‍ണ്ണാടകയിലെ കബനി റിസര്‍വോയറിലും എത്തിച്ചേരുകയാണ് ചെയ്യുന്നത്. ജില്ലയില്‍ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയില്‍ ഉള്ളത് എന്നതിനാല്‍ കൂടുതല്‍ വെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ പനമരത്ത് വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഇത് കൂടാതെ അധിക ജലം ഉള്‍ക്കൊള്ളുന്നതിനായി കബനി ഡാം അധിക കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു ദിവസം പരമാവധി 0.73 മില്യണ്‍ കുബിക് മീറ്റര്‍ ജലമാണ് കബനി റിസര്‍വോയറില്‍ എത്തുക. എന്നാല്‍ ഏകദേശം 1.13 മീറ്റര്‍ ജലം ഉള്‍കൊള്ളുന്നതിനുള്ള ക്രമീകരണം ഇന്നലെ രാത്രി തന്നെ കബനി ഡാം അധിക്യതര്‍ ഒരുക്കിയിട്ടുണ്ട്. വയനാട്, മൈസൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടേയും ബാണാസുര, കബനി ഡാം അധികൃതരുടേയും ഏകോപനം ഇക്കാര്യത്തില്‍ മികച്ച രീതിയിലാണെന്നും മന്ത്രി പറഞ്ഞു.
ശക്തമായ മഴക്കാലത്ത് പ്രളയ ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം മഴക്കാലത്ത് വേണ്ട. മീന്‍ പിടിക്കുന്നതിനോ വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കള്‍ പിടിക്കുന്നതിനോ പുഴകളില്‍ ഇറങ്ങരുത്.
രാവിലെ 8.10 ഓടെ സെക്കന്റില്‍ 8.5 കുബിക് മീറ്റര്‍ ജലം കരമാന്‍തോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങിയിരുന്നു. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റര്‍ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റര്‍ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളില്‍ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റര്‍ ഇപ്പോള്‍ ഉയര്‍ത്തിയത്. ബാക്കി ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തും.
റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, ടി.സിദ്ദിഖ് എം.എല്‍.എ ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യണ്‍ കുബിക് മീറ്റര്‍ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം നടപ്പില്‍ വരുത്തിയ റൂള്‍ ലെവല്‍ പ്രകാരം 181.65 മില്യണ്‍ കുബിക് മീറ്റര്‍ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതില്‍ കൂടുതല്‍ നീരൊഴുക്ക് ഉണ്ടായാല്‍ കൂടുതല്‍ വരുന്ന ജലം സ്പില്‍വെ ഷട്ടറുകള്‍ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം.
ഇത് പ്രകാരം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണ ശേഷി കവിഞ്ഞു. എന്നാല്‍ രാത്രി പുഴയിലേക്ക് ജലം തുറന്നു വിടുന്നതിനു ദുരന്ത നിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് ഇന്ന് രാവിലെ എട്ടു മണിക്ക് അധിക ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. ഷട്ടര്‍ തുറക്കുമ്പോള്‍ 774.25 മീറ്ററിലാണ് ജലനിരപ്പ്.
സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം. എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സി. ബാബുരാജ്, അസി. എക്‌സി. എഞ്ചിനീയര്‍ പി. രാമചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയമാരായ എം. കൃഷ്ണന്‍, എം.സി. ജോയ്, ആര്‍. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles