വയനാട്ടിലെ ആദ്യ കിടാരി പാര്‍ക്ക് പുല്‍പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി

ക്ഷീര വികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി, ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പുല്‍പള്ളി ആനപ്പാറയിലെ കിടാരി പാര്‍ക്കില്‍.

ല്‍പറ്റ: ക്ഷീര വികസന വകുപ്പ് വയനാടിനു അനുവദിച്ച ഏക കിടാരി പാര്‍ക്ക് പുല്‍പള്ളി ക്ഷീര സംഘത്തിനു കീഴില്‍ ആനപ്പാറയില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ക്കിന്റെ ഉദ്ഘാടനം ക്ഷീര വികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീരോല്‍പാദന രംഗത്തെ മുന്നോട്ട് നയിക്കാന്‍ കിടാരി പാര്‍ക്ക് സഹായിക്കുമെന്നും കൂടുതല്‍ കിടാരി പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വിജയന്‍ ചെറുകര, ബത്തേരി കാര്‍ഷിക ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്.സുരേഷ് ബാബു, മില്‍മ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ബിജു സ്‌കറിയ, പുല്‍പള്ളി ക്ഷീരസംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് എം.ആര്‍.ലതിക, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, വാര്‍ഡ് മെംമ്പര്‍ സുശീല സുബ്രഹ്‌മണ്യന്‍, പുല്‍പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു.
ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് ആരംഭിച്ചത്. സംസ്ഥാനത്തെ നാലാമത്തെ പാര്‍ക്കാണ് പുല്‍പള്ളിയിലേത്. അത്യുല്‍പാദനശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോടെയുള്ള പദ്ധതികള്‍ മുഖേന കര്‍ഷകര്‍ക്ക് പശുക്കളെ കിടാരി പാര്‍ക്ക് വഴി സ്വന്തമാക്കാം. നിലവില്‍ 50 കിടാരികളെ വില്‍പനക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പശുവിന്റെ പ്രായമനുസരിച്ച് 25,000 രൂപ മുതലാണ് വില. തമിഴുനാട് കൃഷ്ണഗിരിയില്‍ നിന്നാണ് പശുക്കളെ എത്തിച്ചത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യനില നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം പാര്‍ക്കിലുണ്ട്.

Leave a Reply

Your email address will not be published.

Social profiles