ഭാഗ്യദേവത കടാക്ഷിച്ചു; സുനീഷും കുടുംബവും ഇനി ചോരാത്ത വീട്ടിലേക്ക്

സുനീഷും കുടുംബവും കോറോത്തെ തങ്ങളുടെ കൂരക്ക് മുന്നില്‍

കോറോം: നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ വയനാട് കോറോം മൊട്ടമ്മല്‍ കോളനിയിലെ
അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷിന്. ജൂണ്‍ 30 ന്് അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്ന് വാങ്ങാനായി മാനന്തവാടിയില്‍ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. ഇടക്കിടക്ക് ലോട്ടറി എടുക്കുന്ന പതിവുള്ളയാളാണ് കൂലിപ്പണിക്കാരനായ സുനീഷ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരിയുടെ മക്കളായ കണ്ണനും, വിജീഷും കൂടിയാണ് പരിശോധനാഫലം നോക്കിയത്. ചെറിയ തുകകള്‍ ഒന്നുമില്ലെന്നറിഞ്ഞതോടെ വെറുതെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ സുനീഷിന് വിശ്വസിക്കാനായില്ല. ഒന്നാം സമ്മാനം ലഭിച്ചത് അറിഞ്ഞ് അമ്പരന്നുപോയ ഇവര്‍ വീട്ടില്‍ പോയി അച്ഛന്‍ ചന്ദ്രനോടും, ഭാര്യ മോളിയോടും ഇക്കാര്യം പറഞ്ഞു. ചന്ദ്രന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഭദ്രമായി ഒരു കവറില്‍ ഇട്ടശേഷം എന്തുചെയ്യണമെന്നറിയാതെ രണ്ടുദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ഭയവും അമ്പരപ്പും കൊണ്ട് ഇത് മറ്റാരോടും പറഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തൊട്ടടുത്തുള്ള കുറുമ്പത്ത് ഷമീറിന്റെ വീട്ടില്‍ എത്തുകയും ഷമീറിന്റെ ഭാര്യ ബെന്‍സീറ ഇവരെ കൂട്ടി കോറോം കനറാ ബാങ്കിലെത്തി ബാങ്ക് മാനേജര്‍ ജോയിയെ ടിക്കറ്റ് ഏല്‍പ്പിക്കുകയും ചെയ്തത്. കയറിക്കിടക്കാന്‍ ചോരാത്ത ഒരു വീടും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിരംപാറ താമസിച്ചിരുന്ന ചന്ദ്രനും കുടുംബത്തിനും പഞ്ചായത്തില്‍ നിന്നും പാസായ വീടുപണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. കരാറുകാരന്‍ പണിപൂര്‍ത്തിയാകാത്തതിനാല്‍ മൂന്നു തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്ന് ഷെഡും ചോര്‍ന്നൊലിച്ചതോടെ കുടുംബ വീടായ മൊട്ടമ്മല്‍ കോളനിയിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യ മോളിയും, സുമേഷ്, സുസ്മിത, സുനീഷ്, വിസ്മയ തുടങ്ങി അഞ്ചു മക്കളും, അമ്മയും രണ്ടു ഭാര്യ സഹോദരിമാരും ഉള്‍പ്പടെ 10 പേരാണ് നിലവില്‍ ഈ കൊച്ചു വീട്ടില്‍ കഴിയുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles