സുനിതയുടെ മരണം: ഭര്‍ത്താവ് റിമാന്‍ഡില്‍

സുരേഷ്.

പനമരം: അഞ്ചുകുന്ന് പാലുകുന്ന് കൊളത്താറ കോളനിയിലെ സുനിതയുടെ(34) മരണം കൊലപാതകമെന്നു തെളിഞ്ഞു. ഇതേത്തുര്‍ന്നു രണ്ടാം ഭര്‍ത്താവ് സുരേഷിനെ(38) മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
ജൂണ്‍ മൂന്നിനു രാവിലെയാണ് വീട്ടില്‍ വീട്ടില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനി വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തുമ്പോള്‍ നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സുനിത വീടിന്റെ ജനലഴിയില്‍ കെട്ടിത്തൂങ്ങിയെന്നും കെട്ടഴിച്ചു കിടത്തുകയായിരുന്നുവെന്നുമാണ് സുരേഷ് പറഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കൊലപാതകമാണെന്നു സ്ഥാപിക്കുന്നതിനുള്ള തെളിവുകളുടെ അഭാവത്തില്‍ വിട്ടു. സുരേഷ് സുനിതയെ കഴുത്തില്‍ തുണിയിട്ട് വലിച്ചതായി മകള്‍ മൊഴി നല്‍കിയിരുന്നു.
മദ്യ ലഹരിയില്‍ വഴക്കിനിടെ സുരേഷ് ഭാര്യയെ ജനലില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ശ്വാസംമുട്ടിയാണ് സുനിതയുടെ മരണമെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. സുനിത കൊല്ലപ്പെടുകയായിരുന്നുവെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച രാസപരിശോധനാഫലവും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles