പത്ത് കിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയില്‍

കല്‍പറ്റ: പത്ത് കിലോഗ്രാം ആംബര്‍ ഗ്രീസുമായി(തിമിംഗല ഛര്‍ദി)രണ്ടുപേര്‍ പിടിയില്‍. വയനാട് മീനങ്ങാടി കാര്യമ്പാടി സ്വദേശി വി.ടി.പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി കെ.റെബിന്‍ എന്നിവരെയാണ് വനസേന അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഹോംസ്റ്റേ പരിസരത്ത് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ.രാമന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ആംബര്‍ ഗ്രീസ് കണ്ടെടുത്തത്. കാസര്‍കോട് സ്വദേശികള്‍ക്ക് വില്‍ക്കുന്നതിന് കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍നിന്നു വാങ്ങിയതാണ് ഇതെന്നാണ് പ്രതികളുടെ മൊഴി. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛര്‍ദ്ദി. ഇതിന്റെ വില്‍പ്പന 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയില്‍ നിരോധിച്ചതാണ്. വനം ഉദ്യോഗസ്ഥരായ എം.പി.സജീവ്, വി.രതീശന്‍, കെ.ഷാജീവ്, കെ.വി. ആനന്ദന്‍, അരവിന്ദാക്ഷന്‍ കണ്ടോത്തുപാറ, എ.അനില്‍കുമാര്‍, കെ.ചന്ദ്രന്‍, കെ.ബീരാന്‍കുട്ടി, ടി. പ്രമോദ്കുമാര്‍, ഒ.സുരേന്ദ്രന്‍, പി.ശ്രീധരന്‍, എ.ആര്‍.സിനു, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, കെ.ആര്‍.മണികണ്ഠന്‍, വി.പി.വിഷ്ണു, ശിവജി ശരണ്‍, പി.പ്രദീപ് എന്നിവരും അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles