തെങ്ങില്‍ കയറാന്‍ ആളില്ല; കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

വൈത്തിരി: തേങ്ങയിടാന്‍ ആളെ കിട്ടാത്തതും താങ്ങുവില പ്രഖ്യാപനത്തിലൊതുങ്ങിയതും കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കി.
തെങ്ങുകയറ്റ തൊഴിലാളികളെ ആവശ്യത്തിനു കിട്ടാത്തതു തേങ്ങകള്‍ ഉണങ്ങിവീണു നശിക്കുന്നതിനു കാരണമാകുകയാണ്. പറിക്കാന്‍ ആളെ കിട്ടിയാലും തേങ്ങ വിറ്റാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക കൂലിയായി നല്‍കണമെന്നും കര്‍ഷകര്‍ പറയുന്നു. വലിയ തുക കൊടുത്ത് തേങ്ങ പറിക്കാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കേരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 32 രൂപ താങ്ങുവില കടലാസില്‍ ഒതുങ്ങുകയാണ്. ഒരു തേങ്ങയ്ക്കു കര്‍ഷകനു ലഭിക്കുന്നത് 10-12 രൂപയാണ്. വിപണിയില്‍ ഒരു കിലോ തേങ്ങയ്ക്കു 25 രൂപയ്ക്കു മുകളിലാണ് വില. വരവിനേക്കാള്‍ ചെലവാണ് നാളികേര കര്‍ഷകര്‍ക്ക്. ഒരു തെങ്ങില്‍ കയറാന്‍ 40-50 രൂപയാണ് കൂലി. വിളവെടുത്ത തേങ്ങ പൊളിച്ചെടുക്കുമ്പോഴേക്കും നല്ലൊരു തുക ചെലവാകും.
വേനലിലെ കനത്ത ചൂട് തേങ്ങയില്‍ ജലാംശം നഷ്ടമായി തൂക്കം കുറയുന്നതിനും ഇടയാക്കുന്നുണ്ട്. വെളിച്ചെണ്ണ വില ഉയരുമ്പോഴും തേങ്ങ വിലയില്‍ വര്‍ധന ഇല്ലാത്തതു കര്‍ഷകരെ നൊമ്പരപ്പെടുത്തുകയാണ്. കേരകൃഷി സംരക്ഷണത്തിനു പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലേക്ക് കടന്നുവരുന്നത് ചുരുക്കം ആളുകളാണ്. നാളികേര വികസന ബോര്‍ഡുതന്നെ ഇക്കാര്യം ശരിവെക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

0Shares

Leave a Reply

Your email address will not be published.

Social profiles