കെ.എസ്.ആര്‍.ടി.സി ജില്ലകള്‍ തോറും ഭരണ നിര്‍വഹണ ഓഫീസ് തുടങ്ങുന്നു

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ജില്ലകള്‍ തോറും ഭരണ നിര്‍വഹണ ഓഫീസ് തുടങ്ങുന്നു. ഭരണം, അക്കൗണ്ട്‌സ് വിഭാഗങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു ചീഫ് ഓഫീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭരണ നിര്‍വഹണ കാര്യാലയങ്ങള്‍ തുറക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടും മറ്റു ജില്ലകളില്‍ ഒന്നുവീതവും ഓഫീസുകളാണ് ആരംഭിക്കുന്നത്.
കോര്‍പറേഷന്റെ ഭരണ നിര്‍വഹണം ചീഫ് ഓഫീസ് കേന്ദ്രീകരിച്ച് സോണല്‍, ഡിപ്പോ, വര്‍ക്ക്‌ഷോപ്പ് തലങ്ങളിലാണ് നടന്നുവരുന്നത്. ദിവസം ആറു കോടി രൂപയോളം വരുമാനമുള്ള കോര്‍പറേഷനില്‍ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതിനു മതിയായ സംവിധാനം ഇല്ല. ഇത് വാര്‍ഷിക ഓഡിറ്റഡ് സ്‌റ്റേറ്റ്‌മെന്റ് തയാറാക്കുന്നതില്‍ കാലവിളംബത്തിനു കാരണമാകുകയാണ്. നിലവില്‍ നൂറില്‍ അധികം ഓഫീസുകളില്‍ ഭരണ നിര്‍വഹണ നടപടികള്‍ സ്വീകരിക്കുന്നത് ചീഫ് ഓഫീസ് ഉത്തരവുകളുടെ പാലനത്തിലും ഡിപ്പോതല വിവരങ്ങള്‍ ചീഫ് ഓഫീസില്‍ ലഭിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓരോ ജില്ലയിലും ഭരണ നിര്‍വഹണ ഓഫീസുകള്‍ തുറക്കാനുള്ള തീരുമാനം.
ഭരണ നിര്‍വഹണ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം: തിരുവനന്തപുരം-പാപ്പനംകോട്, നെടുമങ്ങാട്. കൊല്ലം-കൊട്ടാരക്കര. പത്തനംതിട്ട-പത്തനംതിട്ട(താല്‍ക്കാലികം), കോട്ടയം-ചങ്ങനാശേരി(താല്‍ക്കാലികം). ഇടുക്കി-തൊടുപുഴ. എറണാകുളം-ആലുവ(താല്‍ക്കാലികം). തൃശൂര്‍-തൃശൂര്‍. പാലക്കാട്-പാലക്കാട്. മലപ്പുറം-മലപ്പുറം. കോഴിക്കോട്-കോഴിക്കോട്. വയനാട്-ബത്തേരി. കണ്ണൂര്‍-കണ്ണൂര്‍. കാസര്‍കോട്-കാഞ്ഞങ്ങാട്.
ജില്ലാ ഭരണ നിര്‍വഹണ ഓഫീസിന്റെ അധികാരി പുതുതായി സൃഷ്ടിക്കുന്ന ഡി.ടി.ഒ/എ.ടി.ഒ(അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്) ആയിരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിങ്ങനെ രണ്ടു വിഭാഗം മേധാവികളും സൂപ്രണ്ടുമാര്‍, അസിസ്റ്റന്റുമാര്‍, ടൈപ്പിസ്റ്റ്, പ്യൂണ്‍ എന്നിങ്ങനെ ജീവനക്കാരും ഓഫീസില്‍ ഉണ്ടാകും.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles