പുഞ്ചവയലിലെ തേക്ക് മരംമുറി: പാസനുവദിച്ചത് ഇല്ലാത്ത ആളുടെ പേരിലെന്ന് ആക്ഷേപം

റവന്യൂ വകുപ്പ് നിരസിച്ച പാസ് വനംവകുപ്പ് നല്‍കിയെന്നാണ് പരാതി

കല്‍പറ്റ: ഉടമസ്ഥാവകാശം സംബന്ധിച്ച് ബന്ധുക്കള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്ന ഭൂമിയിലെ തേക്ക് മരം മുറിക്കാന്‍ ഇല്ലാത്ത ആളുടെ പേരില്‍ വനംവകുപ്പ് പാസ് അനുവദിച്ചതായി ആക്ഷേപം. പനമരം പുഞ്ചവയലിലെ പ്ലാന്റേഷന്‍ ഭൂമിയിലെ തേക്ക് മരംമുറിയാണ് വിവാദമായിരിക്കുന്നത്. പനമരം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 60ല്‍ പെട്ട ഭൂമിയില്‍ നിന്നാണ് തേക്ക് മുറിച്ചത്. വര്‍ഷങ്ങളായി കോഴിക്കോട് താമസിക്കുന്ന എന്‍.ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നയാളാണ് അഞ്ച് ഏക്കറോളം വരുന്ന ഭൂമി കൈവശം വെക്കുന്നത്. എന്നാല്‍, ബാലകൃഷ്ണന്‍, കുപ്പത്തോട് ഹൗസ്, പുഞ്ചവയല്‍ എന്നയാളുടെ പേരില്‍ വനംവകുപ്പ് അനുവദിച്ച കട്ടിംഗ് പാസ് ഉപയോഗിച്ചാണ് തേക്ക് മുറിച്ചത്. പുഞ്ചവയലില്‍ കുപ്പത്തോട് ബാലകൃഷ്ണന്‍ എന്നയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ഭൂമി സംബന്ധമായ കേസിലെ എതിര്‍കക്ഷികള്‍ പറയുന്നു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബത്തേരി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി. പ്രകാരമാണ് വനംവകുപ്പ് മരംമുറിക്കാനുള്ള പാസ് അനുവദിക്കേണ്ടത്. ആദിവാസി ഭൂമി, മിച്ചഭൂമി, വനഭൂമി, മറ്റെന്തെങ്കിലും നിയമപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് വനംവകുപ്പ് കട്ടിംഗ് പാസ് അനുവദിക്കേണ്ടത്. പുഞ്ചവയല്‍ ഭൂമിയിലെ മരംമുറി സംബന്ധമായ അപേക്ഷയില്‍ പനമരം വില്ലേജ് ഓഫീസര്‍ തര്‍ക്കഭൂമിയാണെന്നു കണ്ട് എന്‍.ഒ.സി. നിരസിച്ചിരുന്നു. ഇതിനു ശേഷമാണ് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയില്ലാതെ ഇല്ലാത്ത ആളുടെ പേരില്‍ വനംവകുപ്പ് പാസ് അനുവദിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുറിച്ച മരം സ്ഥലത്തു നിന്നും ലോറിയില്‍ കയറ്റികൊണ്ടുപോകുന്നതിനിടെ പുഞ്ചവയല്‍ ജംഗ്ഷനില്‍ വച്ച് ശനിയാഴ്ച അര്‍ധരാത്രി പനമരം പൊലീസ് കസ്റ്ററ്റഡിയില്‍ എടുത്തിരുന്നു. ഞായറാഴ്ച രാവിലെ പൊലീസ് മരംവിട്ടുകൊടുക്കുകയും ചെയ്തു. വനംവകുപ്പിന്റെ പാസിന്റെ അടിസ്ഥാനത്തിലാണ് മരം വിട്ടുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ഒരു ക്ഷേത്രത്തിന്റെ കൊടിമര ആവശ്യത്തിനായാണ് പുഞ്ചവയലില്‍ നിന്നു തേക്ക് മരംമുറിച്ചത്. മരംകയറ്റിയ ലോറി പൊലീസ് തടഞ്ഞുവെന്നറിഞ്ഞ് ഞായറാഴ്ച രാവിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ പുഞ്ചവയലിലെത്തിയിരുന്നു. പിന്നീട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് മരം കൊണ്ടുപോയത്. ഇതിനിടെ തര്‍ക്കഭൂമിയില്‍ നിന്നു മരംമുറിക്കാന്‍ വ്യാജ പാസ് അനുവദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കേസിലെ കക്ഷികളിലൊരാളായ പുഞ്ചവയല്‍ സ്വദേശി കെ.വി. സനാതനന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles