എം.പി ഓഫീസ് അക്രമം: കല്‍പറ്റയില്‍ വൈകുന്നേരം യു.ഡി.എഫ് റാലി, പൊതുയോഗം

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു കല്‍പ്പറ്റയില്‍ റാലിയും പൊതുയോഗവും നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു എംപി ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന റാലി പുതിയ സ്റ്റാന്‍ഡ് പരിസരത്തു സമാപിക്കും. പൊതുയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിംലീഗ് നേതാക്കളായ പി.എം.എ സലാം, കെ.എം. ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും.
അതിനിടെ, എസ്എഫ്ഐ അക്രമത്തെ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയറ്റ് അപലപിച്ചു. ജനാധിപത്യസമരങ്ങള്‍ അക്രമാസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപി, യുഡിഎഫ് ശ്രമത്തെ ബഹുജനങ്ങളെ അണിനിരത്തി നേരിടുകയെന്നതാണ് പാര്‍ട്ടി നിലപാട്.
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാനും സി.പി.എം കൊടികള്‍ കത്തിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ നേതൃത്വം ആശീര്‍വദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതില്‍പോലും അക്രമത്തിന്റെ പാതയല്ല സിപിഎം സ്വീകരിച്ചത്. അക്രമ സമരരീതി രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഭൂഷണമല്ല. രാഹുല്‍ ഗാന്ധി എംപിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിച്ചത് ശരിയായില്ല. വിഷയം പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. സംഭവത്തിന് ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും സെക്രട്ടറിയറ്റ് അറിയിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് 20 ഓളം എസ്ഐഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തതായാണ് വിവരം. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ റേഞ്ച് ഡിഐ.ജി രാഹുല്‍ ആര്‍. നായര്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ക്കു ഉറപ്പു നല്‍കിയിരുന്നു.
രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന എസ്എഫ്ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിനു ഉത്തരവായിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി മുഖേന അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി വെള്ളിയാഴ്ച ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംഭവസ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള എംപി ഓഫീസാണ് എസ്എഫ്ഐക്കാര്‍ ആക്രമിച്ചത്. പ്രകടനമായി എത്തിയ വിദ്യാര്‍ഥികള്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ തള്ളിക്കയറി നാശനഷ്ടങ്ങള്‍ വരുത്തി. കാബിന്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ അടിച്ചുതകര്‍ത്ത അക്രമികള്‍ ഓഫീസില്‍ വാഴത്തൈ നാട്ടി. ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിക്കു മര്‍ദനത്തില്‍ പരിക്കേറ്റു. ഇദ്ദേഹം കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. രാഹുല്‍ഗാന്ധിയുടെ ചിത്രം വലിച്ചുതാഴെയിടുന്നതു എതിര്‍ത്തപ്പോഴാണ് എസ്എഫ്ഐക്കാര്‍ വളഞ്ഞുവെച്ച് മര്‍ദിച്ചതെന്നു അഗസ്റ്റിന്‍ പറഞ്ഞു.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എംപി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു എത്തിയ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നതു വിദ്യാര്‍ഥികള്‍ തടഞ്ഞതു ഓഫീസിനു പുറത്തു സംഘര്‍ഷത്തിനു കാരണമായി. പോലീസ് ലാത്തിവീശിയാണ് വിദ്യാര്‍ഥികളടക്കം സ്ഥലത്തുണ്ടായിരുന്നവരെ അകറ്റിയത്. ലാത്തിച്ചാര്‍ജില്‍ എസ്എഫ.്ഐ-ഡിവൈഎഫ.ഐ, കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പോലീസുകാര്‍ക്കും പരിക്കുപറ്റി.

0Shares

Leave a Reply

Your email address will not be published.

Social profiles