കഞ്ചാവ് കടത്ത്: തെലങ്കാന സ്വദേശികള്‍ക്ക് കഠിന തടവും പിഴയും

കല്‍പറ്റ: കഞ്ചാവ് കടത്തുകേസില്‍ അഞ്ചു തെലങ്കാന സ്വദേശികള്‍ക്കു 10 വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഓംകാരി വെങ്കിടേഷ്, റാവുല രാജേഷ്, സദാനന്ദ രായരകുള, പുഷ്പ ചികാട്ടി, സനു എന്നിവരെയാണ് നര്‍കോടിക് സ്‌പെഷ്യല്‍ ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം അധികം തടവ് അനുഭവിക്കണം.
2019 ജൂണ്‍ 21നു കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിയിലാണ് 25 കിലോഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. മൈസൂരു ഭാഗത്തുനിന്നു മാനന്തവാടിക്കു വരികയായിരുന്ന സ്വകാര്യ വാഹനത്തില്‍ അന്നത്തെ തിരുനെല്ലി എസ്.ഐ രജീഷ് തെരുവത്തുപീടികയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അറസ്റ്റിലാകുമ്പോള്‍ പുഷ്പ ഗര്‍ഭിണിയായിരുന്നു. ഇവര്‍ ജയിലില്‍ കുഞ്ഞിനു ജന്‍മം നല്‍കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.യു.സുരേഷ്‌കുമാര്‍ ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles