വയനാട്ടിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപം 1,356 കോടി രൂപയായി

കല്‍പറ്റ-വയനാട്ടിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധന. നിലവില്‍ 1,356 കോടി രൂപയാണ് പ്രവാസി നിക്ഷേപം. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അവതരിപിച്ചതാണ് ഈ കണക്ക്. ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3,912 കോടി രൂപ വായ്പ നല്‍കി. കാര്‍ഷിക മേഖല-2,537 കോടി, കാര്‍ഷികേതര വിഭാഗം-286 കോടി , സൂക്ഷമ-ചെറുകിട വ്യവസായ മേഖല- 831 കോടി രൂപ എന്നിങ്ങനെ വായ്പ അനുവദിച്ചു. ആകെ 3,654 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് നല്‍കിയത്. ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 8,135 കോടി രൂപയില്‍നിന്നു 8,931 കോടി രൂപയായും നിക്ഷേപം 6,714 കോടി രൂപയില്‍നിന്നു 7,491 കോടി രൂപയായും വര്‍ധിച്ചു. വായ്പയില്‍ 10 ഉം നിക്ഷേപത്തില്‍ 12 ഉം ശതമാനം വര്‍ധന രേഖപ്പെടുത്തി. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍.സുനില്‍ അധ്യക്ഷത വഹിച്ചു. ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ.കെ.രഞ്ജിത്ത്, നബാര്‍ഡ് ഡി.ഡി.എം വി.ജിഷ, കലക്ട്രേറ്റ് ഫിനാനന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.2022-23 സാമ്പത്തിക വര്‍ഷത്തെ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. 5,500 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ 4,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 660 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായത്തിനും 500 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും ഉള്‍പ്പടെ 5,160 കോടി രൂപ മുന്‍ഗണനാ മേഖലയില്‍ വകയിരുത്തി.

Leave a Reply

Your email address will not be published.

Social profiles