ജനം മാറ്റം ഉള്‍ക്കൊള്ളണം-മന്ത്രി സജി ചെറിയാന്‍

വയനാട് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്സ് റേ യൂനിറ്റ് ഉദ്ഘാടനം ചെയ്തു മന്ത്രി സജി ചെറിയാന്‍ പ്രസംഗിക്കുന്നു.

മാനന്തവാടി:കെ.റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതു നാടിന്റെ ഭാവിയെ കരുതിയാണെന്നു ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്സ് റേ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നിലാണ് കേരളം. വാഹനങ്ങള്‍ അനുദിനം പെരുകുന്നു. ഇതിനനുസരിച്ച് സൗകര്യങ്ങളും അനിവാര്യമാണ്. നാടിന്റെ സമഗ്രമായ ഭാവിയെ ലക്ഷ്യംവെച്ചാണ് കെ.റെയില്‍ പദ്ധതിയും മുന്നോട്ടുകൊണ്ടുപോകുന്നത്. വികസനത്തിന്റെ ഭാഗമായി കുറച്ചുപേര്‍ക്ക് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കും. നാടിന്റെ നല്ല ഭാവിക്കായി എല്ലാവരും അണിനിരക്കേണ്ട സമയമാണിത്. ജനങ്ങള്‍ മാറ്റം ഉള്‍ക്കൊള്ളണം. വികസന മുന്നേറ്റത്തെ പരമാവധി എത്തിപ്പിടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഭൂതപൂര്‍വമായ വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ മുഖം മാറ്റി. ഏഴായിരത്തോളം ജീവനക്കാരെയാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആരോഗ്യ മേഖലയില്‍ നിയമിച്ചത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വിധത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാസൗകര്യം ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവീകരിച്ച നിരീക്ഷണ വാര്‍ഡ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ വി.കെ.മുഹമ്മദ് സയ്യിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് എന്നിവര്‍ പ്രസംഗിച്ചു. ആതുരസേവനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ.മൊയ്തു, സിസ്റ്റര്‍ അന്നക്കുട്ടി, നെഹ്‌ല ഫൗണ്ടേഷന്‍, അല്‍കരാമ മമ്മൂട്ടി, റഫീഖ് തോക്കന്‍, മരയ്ക്കാര്‍ തേറ്റമല, ഇസ്മയില്‍ ബപ്പനം, നജ്മുദ്ദീന്‍, അബൂട്ടി കുനിങ്ങാരത്ത് എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.

Social profiles