രാഷ്ട്രീയ ഭിന്നത അക്രമണത്തിന് കാരണമാവരുത്: സാദിഖലി തങ്ങള്‍

മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ തകര്‍ന്ന രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസ് സന്ദര്‍ശിക്കുന്നു

കല്‍പറ്റ: രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നത അക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കല്‍പറ്റയില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ തകര്‍ന്ന രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമാണ് രാഹുല്‍. അദ്ദേഹത്തിന്റെ മതേതരത്വ നിലപാടുകളോടും ജനസേവനത്തോടും മനുഷ്യസ്‌നേഹത്തോടും യോജിക്കാന്‍ കഴിയാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നും തങ്ങള്‍ പറഞ്ഞു.
വയനാട് ഹൃദയത്തില്‍ സ്വീകരിച്ച ജനപ്രതിനിധിയാണ് രാഹുല്‍. എം.പി എന്ന നിലയില്‍ പൂര്‍ണ്ണ വിജയമാണ് അദ്ദേഹം. ദേശീയ നേതാവിന്റെ തിരക്കുകള്‍ക്കിടയിലും മണ്ഡലത്തിലെ കാര്യങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയും വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. വികസന പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള ഇഛാശക്തിയും അദ്ദേഹം കാണിച്ചു. പ്രളയങ്ങളുടെയും കോവിഡിന്റെയും സമയത്ത് സര്‍ക്കാര്‍ സഹായത്തിന് കാത്ത് നില്‍ക്കാതെ രാഹുല്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ജനങ്ങളെ സ്‌നേഹിച്ചു കൂടെ നില്‍ക്കുന്ന ഒരു ജനപ്രതിനിധിയോട് എന്തിന് ഇങ്ങനെ ഒരു ക്രൂരത കാണിച്ചെന്നും അദ്ദേഹം ചോദിച്ചു.
ഫാഷിസത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി പോരടുന്ന ഒരു നേതാവിനോട് പുലര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. അത് അനുവദിക്കുകയുമില്ല. പാവപ്പെട്ടവര്‍ക്കും പിന്നാക്കങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയെ ഇവ്വിധം വേട്ടയാടുന്നത് പുരോഗമനം പറയുന്നവര്‍ ഗൗരവമായി കാണണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും മാതൃകാപരമായ ശിക്ഷ വാങ്ങിനല്‍കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, എം.എ മുഹമ്മദ് ജമാല്‍, പി.പി ആലി, എന്‍.കെ റഷീദ്, ഇബ്രാഹിം മാസ്റ്റര്‍, ടി. മുഹമ്മദ്, എം. മുഹമ്മദ് ബഷീര്‍, പി. ഇസ്മായില്‍, സി. മൊയ്തീന്‍ കുട്ടി, യഹ്യാഖാന്‍ തലക്കല്‍, പടയന്‍ മുഹമ്മദ്, എം.പി നവാസ്, സി.കെ ഹാരിഫ്, പി.പി അയ്യൂബ്, കെ. ഹാരിസ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles