![](https://keralacorrespondent.com/wp-content/uploads/2022/04/wyd-03-en-ooru-1.jpg)
വയനാട് ലക്കിടിയിലെ എന്‍ ഊര് ടൂറിസം പദ്ധതി പ്രദേശത്തുനിന്നുള്ള ദൃശ്യം.
കല്‍പറ്റ-വയനാട്ടിലെ വൈത്തിരി പഞ്ചായത്തില്‍ ലക്കിടിക്കു സമീപം പട്ടികവര്‍ഗ വികസന, ടൂറിസം വകുപ്പുകള്‍ സംയുക്തമായി ‘എന്‍ ഊര്’ എന്ന പേരില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനു ഒരുങ്ങുന്നു. 10 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി ഈ മാസം സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കുമെന്നാണ് അറിയുന്നത്.
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിന്റെ കൈവശം ലക്കിടിയിലുള്ളതില്‍ 25 ഏക്കറിലാണ് എന്‍ ഊര് ടൂറിസം പദ്ധതി. ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സംരക്ഷണം, പരിപോഷണം, പ്രചാരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദേശികളക്കം സഞ്ചാരികളെ ആകര്‍ഷിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഗോത്ര വിഭാഗങ്ങളുടെ കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഭക്ഷണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനവും പദ്ധതിയുടെ ഭാഗമാണ്.
മാനന്തവാടി സബ്കലക്ടറായിരുന്ന എന്‍.പ്രശാന്ത് 2012ല്‍ മുന്നോട്ടുവെച്ചതാണ് എന്‍ ഊര് പദ്ധതി. സാങ്കേതിക തടസ്സങ്ങള്‍ മൂലം 2016ലാണ് പ്രവൃത്തി തുടങ്ങിയത്. നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികളുടെ ഒന്നാം ഘട്ടം 2018ല്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കഫ്റ്റീരിയ, വെയര്‍ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാള്‍ എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ പണിതത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഓപന്‍ എയര്‍ തിയറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെരിറ്റേജ് വാക്ക്‌വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയാണ് രണ്ടം ഘട്ടത്തില്‍ നിര്‍മിച്ചത്. ടൂറിസം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നതോടെ 50 പേര്‍ക്കു നേരിട്ടും 1,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നു എന്‍ ഊര് സെക്രട്ടറി വി.ബാലകൃഷ്ണന്‍ പറഞ്ഞു.
ഡി ഡിസര്‍വ് ചെയ്യാത്തതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വനഭൂമിയില്‍ ആദിവാസികളെ മറയാക്കി നിയമവിരുദ്ധമായാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന ആരോപണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു അനുവദിച്ച ഭൂമിയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ പൂക്കോട് ഡയറി പ്രൊജക്ടിന്റെ ഭാഗമായിരുന്ന ഭൂമിയിലാണ് ടൂറിസം പദ്ധതി. ഡയറി പ്രൊജക്ടിനായി 531.1675 ഹെക്ടര്‍ വനഭൂമിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1978ല്‍ കേരള സര്‍ക്കാരിനു കൈമാറിയത്. ഇത്രയും ഭൂമിക്കു നെറ്റ് പേര്‍സന്റ് വാല്യു ആയി സംസ്ഥാന സര്‍ക്കാര്‍ അടയ്‌ക്കേണ്ട ഏകദേശം 500 കോടി രൂപ സുപ്രീം കോടതി ഒഴിവാക്കുകയുമുണ്ടായി. പ്രൊജക്ട് ആദിവാസി പുനരധിവാസത്തിനാണെന്നതു കണക്കിലെടുത്തായിരുന്നു ഇത്. ലക്ഷ്യംകാണാതെ ഉപേക്ഷിച്ച ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതില്‍ 100 ഹെക്ടര്‍ റവന്യൂ വകുപ്പ് മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിനു കൈമാറിയിരുന്നു. ഈ സ്ഥലത്തിന്റെ ഭാഗമാണ് എന്‍ ഊര് ടൂറിസം പദ്ധതിക്കു ഉപയോഗപ്പെടുത്തിയത്. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു വിട്ടുകൊടുത്ത 100 ഏക്കര്‍ ഭൂമിയും പൂക്കോട് ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതാണ്.
ആദിവാസികളുടെ ഉപജീവനത്തിനും ഉന്നമനത്തിനും ഉതകാത്ത ടൂറിസം പദ്ധതി പരിസ്ഥിതിക്കു കനത്ത ആഘാതം ഏല്‍പ്പിക്കുകയും സാമൂഹിക വിപത്തുകള്‍ക്കു കാരണമാകുകയും ചെയ്യുമെന്നാണ് പ്രകൃതി സംരക്ഷണ സമിതിയുടെ അഭിപ്രായം.
പുല്‍മേടുകളും ചോലക്കാടും ഉള്‍പ്പെടുന്നതാണ് ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമി. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 1,100 അടി ഉയരത്തിലാണിത്. പശ്ചിമഘട്ട സംക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍,കസ്തുരി രംഗന്‍ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ദുര്‍ബലമായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.